ബെർലിൻ: ജർമനിയിലുടനീളം പൊതുഗതാഗത ജീവനക്കാർ നടത്തുന്ന പണിമുടക്കിനെത്തുടർന്ന് രാജ്യം കടുത്ത യാത്രാക്ലേശത്തിൽ. ശമ്പള വർധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് വെർഡി എന്ന യൂണിയന്റെ നേതൃത്വത്തിലാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദേശീയ പണിമുടക്ക് നടക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച പണിമുടക്ക് ശനിയാഴ്ചയും തുടരുകയാണ്. ഞായറാഴ്ച പുലർച്ചെയോടെ മാത്രമേ സർവീസുകൾ പുനഃസ്ഥാപിക്കൂ.
മിക്ക നഗരങ്ങളിലും ബസുകൾ, ട്രാമുകൾ, അണ്ടർഗ്രൗണ്ട് ട്രെയിനുകൾ എന്നിവ പൂർണമായും നിലച്ചു. ബെർലിൻ, ഹാംബർഗ്, മ്യൂണിക്ക്, കൊളോൺ തുടങ്ങിയ പ്രധാന നഗരങ്ങളിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.
ദേശീയ റെയിൽവേ ഓപ്പറേറ്ററായ ഡച്ച് ബാൻ ഈ പണിമുടക്കിന്റെ ഭാഗമല്ല. അതിനാൽ ദീർഘദൂര ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും ചില നഗരങ്ങളിലെ എസ്-ബാൻ സർവീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെർഡി യൂണിയൻ, ആഴ്ചയിലെ ജോലി സമയം കുറയ്ക്കണമെന്നും ഷിഫ്റ്റുകൾക്കിടയിലുള്ള വിശ്രമവേളകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
പണിമുടക്ക് കാരണം റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ടാക്സി, ഷെയറിംഗ് സൈക്കിളുകൾ തുടങ്ങിയ ബദൽ മാർഗങ്ങൾ തേടണമെന്ന് അധികൃതർ നിർദേശിച്ചു.